ബോസ്റ്റൺ: വമ്പന്മാരായ ജർമനിയെ പുറത്താക്കി പരാഗ്വേ പ്രീ ക്വാർട്ടറിൽ. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു പരാഗ്വേയുടെ ജയം. നിശ്ചിത സമയത്തിനും എക്സ്ട്രാ ടൈമിനും ശേഷം ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ തുടർന്നു. ജൂലിയോ എൻസിസോ പരാഗ്വേക്കായും കായ് ഹവേർട്ട്സ് ജെർമനിക്കായും വലകുലുക്കി.
ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ജർമനി തന്നെയായിരുന്നു ആധിപത്യം പുലർത്തിയത്. എന്നാൽ മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് പരാഗ്വേയാണ്. 42 മിനിറ്റിൽ മാറ്റിയാസ് ഗലർസ നൽകിയ ക്രോസ് ഹെഡ് ചെയ്ത വലയിലെത്തിച്ച് ജൂലിയോ എൻസിസോയാണ് കുഞ്ഞന്മാർക്ക് ലീഡ് നൽകി. തുടർന്ന് ആക്രമിച്ച് കളിച്ച ജർമനി കായ് ഹവേർട്ട്സിലൂടെ മത്സരം സമനിലയിൽ പിടിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തിന് ശേഷവും വിജയഗോൾ കാണാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ജെർമനിക്കായി ആദ്യ കിക്ക് എടുത്ത കായ് ഹവേർട്ട്സ് അവസരം പാഴാക്കി. പരാഗ്വേ ഗോൾകീപ്പർ ഒർലാണ്ടോ ഗിൽ സേവ് ചെയ്തു. പുറകെ വന്ന പരാഗ്വേ താരങ്ങൾ തുടർച്ചയായ മൂന്ന് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു എന്നാൽ ജർമനിയുടെ നിക്ക് വോൾട്ടമാട തന്റെ കിക്ക് പാഴാക്കി. അതോടെ നാലാം കിക്ക് എടുക്കാൻ വന്ന സനാബ്രിയക്ക് വിജയം കണ്ടെത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ താരം തന്റെ കിക്ക് പുറത്തേക്കടിച്ചു. പുറകെ വന്ന ജർമൻ താരം അമീരി ലക്ഷ്യം കണ്ടെങ്കിലും അഞ്ചാം കിക്കിൽ വിജയം നേടാൻ പരാഗ്വേക്ക് വീണ്ടും അവസരം വന്നെത്തി. എന്നാൽ ബാൽബ്വേനയുടെ അവസാന കിക്ക് ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ തടഞ്ഞിട്ടു. സഡൻ ഡെത്തിലേക്ക് നീങ്ങിയ മത്സരത്തിൽ ആറാം കിക്ക് എടുക്കാനെത്തിയ ജോനാഥൻ താ പന്ത് പോസ്റ്റിന് മുകളിലൂടെ പറത്തിയതോടെ വീണ്ടും വിജയിക്കാനുള്ള അവസരം പരാഗ്വേക്ക് വീണുകിട്ടി. ആറാം കിക്കിൽ ലക്ഷ്യം കണ്ട് ഹോസെ കനാലെ പരാഗ്വേയെ വിജയയത്തിലെത്തിച്ചു. രണ്ട് പെനാൽറ്റി സേവുകൾ നടത്തിയ പരാഗ്വേ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലാണ് കളിയിലെ താരം.
പ്രീ ക്വാർട്ടറിൽ ഫ്രാൻസ് - സ്വീഡൻ മത്സരത്തിലെ വിജയിയെയാണ് പരാഗ്വേ നേരിടുക.
Tags:
SPORTS