Trending

ഒടുവിൽ ഐപിഎൽ കിരീടത്തിൽ കോഹിലിയുടെ മുത്തം; കലാശപ്പോരിൽ പഞ്ചാബിനെ തകർത്തെറിഞ്ഞ് ബെംഗളൂരു.



അഹമ്മദാബാദ്: ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യർ കണ്ണീരോടെ മടങ്ങി. അഹമ്മദാബാദിൽ ഇതിഹാസതാരത്തിന് സ്വപ്നസാഫല്യം. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎൽ കിരീടത്തിൽ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റൺസിന് കീഴടക്കി ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ.

ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്‌ചവെച്ചു. ടീം നാലോവറിൽ 32 റൺസെടുത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റഅ നഷ്ട്‌ടമായെങ്കിലും പഞ്ചാബ് പവർ പ്ലേയിൽ സ്കോർ അമ്പത് കടത്തി. 19 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്.

എന്നാൽ രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന് സ്കോറുയർത്തി. എന്നാൽ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർസിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.

എന്നാൽ നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറിൽ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറിൽ വേണ്ടത് 55 റൺസ്. പിന്നാലെ നേഹൽ വധേരയെയും(15) മാർക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വർ ആർസിബിയെ വിജയ തീരത്തിനടുത്തെത്തിച്ചു.

അസ്മത്തുള്ള ഒമർസായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ പഞ്ചാബ് 184 റൺസെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു.

ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്. ടോസ് നഷ്ട്‌പ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറിൽ കത്തിക്കയറിയ ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55-ലെത്തി. പിന്നാലെ ചാഹൽ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. അതോടെ ആർസിബി 56-2 എന്ന നിലയിലായി.

നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കർ റോളിലായിരുന്നു ഇന്നിങ്സ്. എന്നാൽ നായകൻ തകർത്തടിച്ചതോടെ ആർസിബി പത്തോവറിൽ രണ്ടുവിക്കറ്റ് നഷ്‌ടത്തിൽ 87 റൺസെടുത്തു. 11-ാം ഓവറിൽ പാട്ടിദാറും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 26 റൺസാണ് ആർസിബി നായകന്റെ സമ്പാദ്യം.

മധ്യഓവറുകളിൽ വേഗം റൺസ് കണ്ടെത്താനാവാത്തത് ആർസിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകൾ നേരിട്ട കോലിക്ക് 43 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്കോർ 170-കടന്നു. ലിവിങ്സ്റ്റൺ 15 പന്തിൽ നിന്ന് 25 റൺസും ജിതേഷ് ശർമ 10 പന്തിൽ നിന്ന് 24 റൺസുമെടുത്തു. റൊമാരിയോ ഷെഫേർഡ് 17 റൺസെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു. കൈൽ ജേമിസണും അർഷ്‌ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli