✍🏻ഗിരീഷ് കാരകുറ്റി.
കൊടിയത്തൂർ: കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വിരമിക്കുന്ന എഴുത്തുകാരൻ അനിൽ മണ്ണത്തൂർ, കാരക്കുറ്റി യുവധാര ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ സംഭാവന നൽകി. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി മുഹമ്മദ് നജീബിനെ ഏൽപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി, ലൈബ്രറിയൻ സുനിൽ പി പി, ഗിരീഷ്കുമാർ എൻ.കെ എന്നിവർ സന്നിഹിതരായി.
പിലാശ്ശേരിയിലെ അനിൽ മണ്ണത്തൂർ 20 വർഷത്തിലധികമായി കൊടിയത്തൂരിലെത്തിയിട്ട്. കൊടിയത്തൂർ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്ത് കൊടിയത്തൂരിനെ പ്രണയിച്ചു സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ മനസ്സില്ല മനസ്സോടെ ജനിച്ചു വളർന്ന മണ്ണത്തൂരിലെ നാലുകെട്ടിലേക്ക് നടന്നെടുക്കുമ്പോൾ കൈമുതലായ ഒരുപിടി പുസ്തകങ്ങൾ എന്നും വായനയും ഗ്രന്ഥശാലയും സ്നേഹിച്ച അനിലേട്ടൻ കാരക്കുറ്റി യുവധാര ഗ്രന്ഥശാലക്ക് കൈമാറിയപ്പോൾ, അദ്ദേഹത്തിന്റെയാ സ്നേഹവായ്പിന് എന്ത് വില കൊടുത്താലും മതിയാവില്ല എന്ന് ഞങ്ങൾക്കറിയാം.
ജന്മനാ കണ്ണിന് കാഴ്ച കുറവും വൈകല്യവുമുള്ള അനിലേട്ടൻ നാട്ടിൻ പ്രദേശത്തെ സാധാരണ സ്കൂളുകളിൽ പഠിച്ചു കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ധന തത്വ ശാസ്ത്രത്തിൽ ബിരുദം നേടി വിദ്യാഭ്യാസം പൂർത്തിയാക്കി പടിയിറങ്ങിയപ്പോൾ ദീർഘകാലം ജോലിയില്ലാതെ ഏകാന്തതയിലും ഒറ്റപ്പെടലിന്റെയും ശേഷം ആരോഗ്യവകുപ്പിലെ ആദ്യ നിയമനം കൊടിയത്തൂർ മാക്കലാശുപത്രിയിലായിരുന്നു. വളരെ പെട്ടന്നാണ്. സഹപ്രവർത്തകരുടെയും കൊടിയത്തൂരുകാരുടെയും പ്രിയങ്കരനായി അനിലേട്ടൻ മാറിയത്. കെ സി അബ്ദുറഹ്മാൻ ഹാജിയുടെ കെട്ടിടത്തിൽ ഇവിടെ വന്ന അന്നുമുതൽ താമസിച്ചുപോരുമ്പോൾ കൂട്ടിനായി എസ് കെ യു പി സ്കൂളിൽ നിന്ന് വിരമിച്ച വിജയൻ മാഷോടൊപ്പം സായാഹ്നങ്ങളിലുള്ള യാത്രകളിൽ അകക്കണ്ണിലൂടെ ഗ്രാമത്തെ തൊട്ടറിഞ്ഞ് പ്രളയവും കോവിഡും എല്ലാം അനുഭവങ്ങളായി മാറി നല്ല ഒരു എഴുത്തുകാരനായി... ശ്രദ്ധിക്കപ്പെട്ടു.
കൊച്ചിൻ സാഹിത്യ അക്കാദമി പുറത്തിറക്കിയ 'ദൈവകൃപ' കഥാസമാഹാരം. അക്ഷരദീപം പുറത്തിറക്കിയ 'മണ്ണത്തൂരിൻ്റെ ചെറു വരികൾ' കവിത, കൂടാതെ മുഖ പുസ്തകത്തിൽ 52 ഓളം രചനകളും നിർവഹിച്ചു.
കാരക്കുറ്റിയെന്ന കൊച്ചു ഗ്രാമത്തിലെ ജ്വലിച്ചു നിൽക്കുന്ന അക്ഷരപുരയിലേക്ക് തന്റെ വിലപിടിപ്പുള്ള പുസ്തക ശേഖരത്തിൽ നിന്ന് ഒരുപിടി പുസ്തകങ്ങൾ സംഭാവനയായി നൽകിയ അനിലേട്ടന് സ്നേഹാഭിവാദ്യങ്ങൾ.
Tags:
KODIYATHUR
