മക്ക : ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് തിങ്കളാഴ്ച മുതല്‍ മക്കയിലെത്തി തുടങ്ങും. ഈ മാസം നാല്, അഞ്ച് തീയതികളില്‍ കേരളത്തില്‍നിന്നും എത്തിയ ആദ്യ രണ്ട് വിമാനങ്ങളിലെ 753 തീര്‍ഥാടകരാണ് ആദ്യ ബാച്ചായി മക്കയില്‍ എത്തുക. മക്കയിലെ അസീസിയയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഒരുക്കിയ ബില്‍ഡിങ് നമ്പർ ഒന്നിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെടുന്നത്.
പ്രഭാത നമസ്കാരവും പ്രാര്‍ഥനയും നിര്‍വഹിച്ചു, യാത്ര പുറപ്പെടാന്‍ തയാറാകണമെന്ന് മദീനയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ തീര്‍ഥാടകരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന ഹാജിമാര്‍ മക്കയിലേക്ക് തിരിക്കും. ഇന്ത്യയില്‍ നിന്നും മദീനയിലെത്തിയ ഹാജിമാര്‍, പ്രവാചക ഖബറിടവും മദീനയിലെ മറ്റ് പുണ്യകേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. മദീനയില്‍ ഒരാഴ്ചയായി തുടരുന്ന ശക്തമായ ചൂട് ഹാജിമാരെ ഏറെ പ്രയാസത്തില്‍ ആക്കിയിരുന്നു.
മദീനയില്‍ ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തതിലും ഹാജിമാര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സമീപത്തെ ഹോട്ടലുകളാണ് ഹാജിമാര്‍ക്ക് ഏക ആശ്രയം. എന്നാല്‍ മക്കയില്‍ ഹാജിമാര്‍ക്ക് പാകം ചെയ്തു കഴിക്കാനും മറ്റും സൗകര്യങ്ങള്‍ ഉണ്ടാവും. മക്കയിലെ അസീസിയയിലാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കീഴിലുള്ള മുഴുവന്‍ ഹാജിമാര്‍ക്കും താമസകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഇവിടങ്ങളിലെ ബില്‍ഡിങ് നമ്പർ പതിക്കല്‍ തുടങ്ങി അവസാനഘട്ട തയാറെടുപ്പുകള്‍ മറ്റും ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
Tags:
INTERNATIONAL
