ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ-യിൽ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ പോർച്ചുഗൽ കൊളംബിയയോട് സമനിലയുമായി രക്ഷപ്പെട്ടു. ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പിൽനിന്ന് ഒന്നാംസ്ഥാനക്കാരായി കൊളംബിയയും (ഏഴു പോയിന്റ്) രണ്ടാംസ്ഥാനക്കാരായി പോർച്ചുഗലും (അഞ്ചുപോയിന്റ്) നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനോട് ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ചു. ഇതോടെ മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയിൽ കോംഗോയും നോക്കൗട്ട് ഉറപ്പിച്ചു. ക്രൊയേഷ്യയാണ് റൗണ്ട് ഓഫ് 32 ൽ പോർച്ചുഗലിന്റെ എതിരാളി.
മികച്ച മുന്നേറ്റങ്ങളും അവസരങ്ങളുമായി കളംനിറഞ്ഞെങ്കിലും ഇരുടീമുകൾക്കും ഗോൾ എന്ന ലക്ഷ്യത്തിലെത്താനായില്ല. തുടക്കം മുതൽത്തന്നെ ഇരുടീമും ആക്രമിച്ചു കളിച്ചു. നാലാംമിനിറ്റിൽ പോർച്ചുഗലിന്റെയും ഏഴാംമിനിറ്റിൽ കൊളംബിയയുടെയും ഗോൾശ്രമങ്ങൾ പോസ്റ്റിന് പുറത്തുപോയി. 16-ാം മിനിറ്റിൽ ജോൺ കൊർദോബയുടെ മികച്ച ഒരു ശ്രമം പോർച്ചുഗീസ് കീപ്പർ ഡിയഗോ കോസ്റ്റ തട്ടിയകറ്റി. മത്സരത്തിലുടനീളം കൊളംബിയയാണ് ആധിപത്യം പുലർത്തിയത്. പന്തടക്കത്തിലും ഗോൾമുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലുമെല്ലാം കൊളംബിയ മുന്നിട്ടുനിന്നു. അതേസമയം ഇരുടീമുകളുടേയും ഗോൾക്കീപ്പർമാർ നടത്തിയ സേവുകളും മത്സരത്തിൽ നിർണായകമായി. ഇൻജുറി സമയത്ത് കൊളംബിയയ്ക്കായി ഡേവിൻസൺ സാഞ്ചസ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡ് വിധിച്ച് ഗോൾ റദ്ദാക്കി.
അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ചു. പിറകിൽനിന്നശേഷം രണ്ടാംപകുതിയിലാണ് കോംഗോ മൂന്ന് ഗോളുകളും സ്കോർ ചെയ്തത്. ഉസ്ബെക്കിസ്താനായി പത്താംമിനിറ്റിൽ എൽദോർ ഷൊമുറോദോവ് ലീഡ് നേടി. എന്നാൽ 68-ാം മിനിറ്റിൽ കോംഗോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി യോനെ വിസ്സ ലക്ഷ്യത്തിലെത്തിച്ച് ഒപ്പമെത്തി. 78-ാം മിനിറ്റിൽ ഫിസ്റ്റൺ മയേലെയാണ് കോംഗോയുടെ വിജയഗോൾ നേടിയത്. 91-ാം മിനിറ്റിൽ യോനെ വിസ്സ മത്സരത്തിലെ തന്റെ ഗോൾനേട്ടം ഇരട്ടിയാക്കുകയും ടീമിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.
Tags:
SPORTS