മരണം 316 ആയി; വിലാപ ഭൂമിയായി വയനാട്; തിരച്ചിൽ ഊര്‍ജിതം,
മേപ്പാടി: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 316 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ കുട്ടികളാണ്. ചാലിയാറില്‍നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്ക് വേണ്ടി യന്ത്രസഹായത്തോടെയുള്ള തിരച്ചില്‍ തുടങ്ങി. അഞ്ചുപേരെ പടവെട്ടികുന്നിൽ ജീവനോടെ കണ്ടെത്തി. ഇവരെ ഉടൻ എയർ ലിഫ്റ്റിംഗ് ചെയ്യും. മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍.
പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തുന്നത്. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ എത്തിക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റുമുള്ള എട്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും പരിശോധന നടത്തുന്നുണ്ട്.
വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈ ദാരുണമായ സംഭവത്തിന്റെ ഇരകള്‍ക്കൊപ്പമുണ്ടായിരിക്കും എന്ന് ജോ ബൈഡന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അനുശോചനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Tags:
KERALA
