തിരുവനന്തപുരം:രാജ്യത്തെ പത്തിലൊന്ന് ഒമിക്രോൺ രോഗികൾ കേരളത്തിൽ. രാജ്യത്ത് തിങ്കളാഴ്ചവരെ 578 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 57 എണ്ണവും കേരളത്തിലാണ്. ന്യൂഡൽഹിയിലും (142) മഹാരാഷ്ട്രയിലും (141) മാത്രമാണ് കേരളത്തേക്കാൾ കൂടുതൽ രോഗികളുള്ളത്.
സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത് ഈ മാസം 12-നാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ കേസുകൾ 57-ലേക്ക് ഉയർന്നു. ഇതിൽ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നു കേസുകൾ സമ്പർക്കത്തിലൂടെ പടർന്നതാണെന്നതും ഗൗരവമുള്ളതാണ്.
സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ രോഗികളുള്ള തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വൈറസിന്റെ ജനിതകപഠനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഓൺലൈനായി ചേർന്ന അവലോകന യോഗത്തിൽ ജനിതകപഠനം നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്ടർമാർ വിശദീകരിച്ചു.
കേന്ദ്രസംഘം എത്തി
ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണമുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തെത്തി. ന്യൂഡൽഹിയിൽനിന്നുള്ള ഡോ. ശുഭാ ഗാർഗ്, ഡോ. പല്ലവി, ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സയന്റിസ്റ്റായ ഡോ. എ.പി. സുഗുണൻ എന്നിവരാണ് സംഘത്തിലുള്ളത്.
ആരോഗ്യവിഭാഗം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഒമിക്രോൺ കേസുകൾ വർധിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വാക്സിനേഷൻ മന്ദഗതിയിൽ ആയതിനെക്കുറിച്ചും ആരാഞ്ഞു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും. 30-ന് മടങ്ങുന്നതിന് മുൻപായി പാലക്കാട്, തൃശ്ശൂർ ജില്ലകളും സന്ദർശിച്ച് ആരോഗ്യമേഖലയിൽ ഉള്ളവരുമായി കൂടിക്കാഴ്ച നടത്തും.
Tags:
KERALA
