✍️റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: ഉറ്റ സുഹൃത്തും ബന്ധുവുമായ പീവി അബ്ദു മാഷ് വിട പറഞ്ഞ് ഏറെ കഴിയും മുമ്പെ പീവി ആലിക്കുട്ടി മൗലവിയും വിട പറഞ്ഞിരിക്കുന്നു. സമാന പ്രായമുള്ള മാഷിന്റെ പേർപാട് മൗലവിയെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. കാലങ്ങളായി മനസ്സിൽ താലോലിച്ചു കൊണ്ടു നടന്നിരുന്ന പീവി കുടുംബ സംഗമം എന്ന സ്വപ്നം ഏതാനും മാസങ്ങൾക്ക് മുമ്പ് സാക്ഷാൽ കരിക്കാൻ കഴിഞ്ഞ നിവൃതിയിലായിന്നു രണ്ടുപേരും.
പിതാവ് പുത്തൻ വീട്ടിൽ കുഞ്ഞാക്കു കാക്കയുടെ മരണം കാരണം ചെറുപ്പത്തിലേ അനാഥത്വം ഏറ്റെടുക്കേണ്ടിവന്ന കുടുംബം കോട്ടമ്മൽ ഉമ്മയുടെ തറമ്മൽ തറവാടിനടുത്തേക്ക് ചേക്കേറേണ്ടിവരികയായിരുന്നു. മദ്രസ, ദർസ് സംവിധാനങ്ങളിലൂടെ മതപഠന രംഗത്ത് മികവ് പുലർത്തിയ അദ്ദേഹം വിവിധ മദ്രസകളിലും പള്ളികളിലും സേവനമനുഷ്‌ഠിച്ചാണ് കുടുംബം പുലർത്തി വന്നിരുന്നത്. തിരൂർ, കൊടിയത്തൂർ, കാരക്കുറ്റി തുടങ്ങി വിവിധ സ്ഥലങ്ങളിൽ സേവന നിരതനായിട്ടുണ്ട്.
വിശ്രമ ജീവിതമായപ്പോഴേക്കും മക്കളെല്ലാവരും ദൈവാനുഗ്രഹത്താൽ ഭേദപ്പെട്ട സാമ്പത്തിക ഭദ്രത കൈവരിച്ചവരായിത്തീരുകയും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ ഇടയാവുകയും ചെയ്‌തിട്ടുണ്ട്. കാലിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് കുറച്ചുകാലം വിഷമിച്ചു കഴിയേണ്ടി വന്നു വെങ്കിലും തെല്ലൊരു ആശ്വാസം കിട്ടുമ്പോഴേക്കും അദ്ദേഹം ജമാഅത്ത് - ജുമുഅ നമസ്ക്കാരങ്ങൾക്കായി കോട്ടമ്മൽ മസ്‌ജിദുൽ ഹുദയിൽ എത്തുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ കാർക്കുൻ ഹൽഖയിലെ അംഗമായിരുന്ന അദ്ദേഹം ആരാധനാ കാര്യങ്ങളിലും ധാന ധർമ്മങ്ങളിലും ഏറെ ശ്രദ്ധ വെച്ചു പുലർത്തിയിരുന്നു. സൗമ്യഭാവത്തിന്റെ പ്രതീകമായ അദ്ദേഹത്തിൽ എപ്പോഴും സ്നേഹത്തിന്റെ പുഞ്ചിരി വിരിഞ്ഞു നിൽക്കുമായിരുന്നു.
അൽഹുദാ മസ്‌ജിദിനെ സംബന്ധിച്ച് മൗലവിയുടെ വിയോഗം ഒരു തീരാ നഷ്ടമാണ്. പള്ളിയെ നെഞ്ചേറ്റിയ പല കണ്ണികളും പലപ്പോഴായി കണ്ണിയറ്റു പ്പോയിട്ടുണ്ട്. പള്ളിയുടെ ഇമാമത്തിനും പരിപാലനത്തിനുമൊക്കെ മുൻഗണന കൊടുത്തിരുന്ന പ്രധാന കണ്ണിയായിരുന്ന മൗലവി തന്റെ അവസാന നാളുകളിലും അതിനെ കുറിച്ച് അന്വേഷിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ നൽകി സഹകരിക്കുകയും ചെയ്തിരുന്നു.
താല്ക്കാലിക അറബി അധ്യാപികയായി ജോലി ചെയ്തിരുന്ന ഭാര്യ ആമിന ചേന്ദമംഗല്ലൂരും ഇസ്‌ലാമിക പ്രവർത്തകയാണ്. മക്കളായ നൗഫലും നൗഷാദും നൗഷീറും നജീബും ഇസ്‌ലാമിക - സാമൂഹ്യ സേവന മേഖലകളിൽ നിറ സാന്നിധ്യങ്ങളാണ്. നജ ഏക മകളാണ്.
മരുമക്കൾ: മുസ്‌തഫ അഗസ്‌ത്യൻ മുഴി, ജസ്ന ചേന്ദമംഗല്ലൂർ, നിഷില വാഴക്കാട്, ഹംന കുനിയിൽ, സാഹിറ നീറാട്.
സഹോദരങ്ങൾ: മുഹമ്മദ് സൗത്ത് കൊടിയത്തൂർ, ആയിഷ കാരക്കുറ്റി, ഉമ്മാച്ച കുട്ടി മാവൂർ.
ആലിക്കുട്ടി സാഹിബിൻ്റെ വിലയോഗത്തിൽ വിഷമിക്കുന്ന ഇവർക്കും പേരക്കുട്ടികൾക്കും മറ്റു ബന്ധുജനങ്ങൾക്കും പ്രസ്ഥാന പ്രവർത്തകർക്കും അല്ലാഹു ക്ഷമയുടെ പ്രതിഫലം അധികരിപ്പിച്ചു കൊടുക്കുമാറാകട്ടെ. പരേതൻ്റെ ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായ എല്ലാ തെറ്റുകുറ്റങ്ങളും അല്ലാഹു പൊറുത്തു മാപ്പാക്കി കൊടുക്കുമാറാകട്ടെ.അന്ത്യദിനത്തിൽ ജന്നാത്തുൽ ഫിർദൗസിൽഎല്ലാ വരെയും ഒരുമിച്ചു കൂട്ടിത്തരുമാറാകട്ടെ.