മുക്കം: കർക്കിടക മാസത്തിൽ മലയാളിക്ക് സുപരിചിതമായിരുന്ന പത്തില തോരനും, ഔഷധ കഞ്ഞിയും സ്കൂളിൽ ഒരുക്കി വിതരണം ചെയ്തത് കുട്ടികൾക്ക് പുതുമയുള്ള അനുഭവമായി.
മലയാളിക്ക് പാരമ്പര്യമായി കിട്ടിയ കേരളത്തിന്റെ തനത് ആയുർവേദ രീതികളിൽ മഴ മാസമായ കർക്കിടകത്തിൽ പ്രകൃതിദത്ത വിഭവങ്ങളൊരുക്കി ഭക്ഷിക്കുന്നത് ആരോഗ്യ സംരക്ഷണത്തിൽ സവിശേഷ സ്ഥാനമുണ്ടെന്ന് പുതിയ തലമുറക്ക് ബോധ്യപ്പെടുത്തുന്നതിനാണ് മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഔഷധ കൂട്ട് പോഗ്രാം ഒരുക്കിയത്.
മത്തൻ ഇല, ചേമ്പില, താള്, കുമ്പള ഇല, കൊടി തുക, ചീര തുടങ്ങി പത്ത് തരം ഇലകൾ ചേർത്തുണ്ടാക്കിയ തോരനും, പനി മരുന്ന്, ആശാളി, പൊടി മരുന്ന്, നല്ലജീരകം, തുളസി, കഞ്ഞികൂർക്കൽ, ശർക്കര തുടങ്ങിയ ഔഷധഗുണമുള്ള വസ്തുക്കൾ ഉൾപ്പെടുത്തി നാളികേര പാലിൽ തയ്യാറാക്കിയ ഔഷധ കഞ്ഞിയും കുട്ടികൾക്ക് പുതുമയായി.
ആയുർവേദ ഡോക്ടറും കൗൺസിലറുമായ അനുഷ പി.ആർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
പാരമ്പര്യ രീതികളിൽ ആരോഗ്യ പരിചരണത്തെ കുറിച്ചും മാറി വരുന്ന ഭക്ഷണ ശീലത്തിലൂടെ പുതിയ തലമുറക്ക് സംഭവിക്കാവുന്ന അപകടങ്ങളെ കുറിച്ചും ഡോക്ടർ സംസാരിച്ചു.
വിദ്യാർത്ഥികളുടെ ആരോഗ്യ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഹെഡ് മിസ്ട്രസ് എം.ശബീന ആധ്യക്ഷത വഹിച്ചു.
പി മുബാറക്, ജുമൈല സി.പി, മുസ്‌ഫിറ എ.കെ, ടി അഞ്ജു, പി റഹ്മത്ത്, എ.സി സൗദ, എൽ സുബൈദ, കെ മുഹമ്മദ് ശരീഫ് തുടങ്ങിയവർ വിഭവങ്ങൾ തയ്യാറാക്കാൻ നേതൃത്വം നൽകി.
പി.ടി.എ പ്രസിഡന്റ് സി.എ സാജുദ്ധീൻ, അധ്യാപകരായ രശ്മി പി ചന്ദ്രൻ, പി ആയിഷ, കെ.പി സക്കീന, കെ.കെ മുഹമ്മദ് അബൂബക്കർ, പി.പി മുഹമ്മദ് അഫ്‌ലഹ്, കെ ഷറഫുദ്ധീൻ ആശംസകൾ നേർന്നു.
ടി റിയാസ് സ്വാഗതവും നൂൺ മീൽ ഇൻ ചാർജ് എസ് നസീറ നന്ദിയും പറഞ്ഞു.
Tags:
EDUCATION