കൊടിയത്തൂർ: പത്ത് മാസത്തോളം പിന്നിട്ടിട്ടും എങ്ങും എത്താത്ത 750 മീറ്റർ തെയ്യത്തുംകടവ് - കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിച്ച് ദുരിതയാത്രക്ക് അറുതി വരുത്താൻ നടപടിയുമായി സി.കെ.കാസിം എം.എൽ.എ. ഇന്നലെ സ്ഥലം സന്ദർശിച്ച എം.എൽ.എ, ഉദ്യോഗസ്ഥരുമായും കരാറുകാരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യമായ നടപടികൾ അപ്പോൾ തന്നെ കൈക്കൊള്ളുകയും ചെയ്തു.
കക്ഷി രാഷ്ട്രീയഭേദമെന്യേ നാട്ടുകാരുടെ ആവശ്യങ്ങൾക്കും പരാതികൾക്കും എം.എൽ.എ പരിഹാരം കണ്ടെത്തി.
ഓവുചാലുകൾ നവീകരിച്ച് വെള്ളം പുഴയിലേക്ക് ഒഴുകാനും സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മറ്റും കോൺഗ്രീറ്റ് നടപ്പാത, ഭിത്തി നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റോഡ് നവീകരണം പൂർത്തിയാക്കുന്നതിൽ തടസ്സമായ പൈപ്പുകളുടെയും ഇലക്ട്രിക്ക് പോസ്റ്റുകളുടെയും കാര്യത്തിൽ ഉടനെ പരിഹാരമുണ്ടാകണമെന്ന് ബന്ധപ്പെട്ടവരുമായി ഫോണിൽ ആവശ്യപ്പെട്ടു. ജൽ ജീവൻ അധികൃതരുമായും എം.എൽ.എ സംസാരിച്ചു.
പാതയോരത്തെ ഭിത്തി കെട്ടുന്നതിൽ ഒട്ടും താമസിക്കരുതെന്നും മഴക്കാലമായാൽ ദുരിതമേറുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സപ്തംബറോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
നാലു കോടിയോളം രൂപ ചെലവിൽ നടക്കുന്ന 750 മീറ്റർ പ്രവൃത്തി മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് എം.എൽ.എ നേരിട്ടെത്തി നടപടികൾ സ്വീകരിച്ചത്. നവംബർ എട്ടിന് മന്ത്രി മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡ് പ്രവൃത്തിനിന്നു. പണി പെട്ടെന്ന് നിർത്തിവെച്ചത് പാതയോരത്തെ വീട്ടുകാരെയും യാത്രക്കാരെയും ഏറെ ദുരിതത്തിലാക്കിയിരുന്നു. റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ചിട്ട വീടിൻ്റെ
ചുറ്റുമതിൽ കെട്ടാനൊരുങ്ങി വീട്ടുകാർ രംഗത്തിറങ്ങിയതോടെ പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇടയ്ക്ക് സ്തംഭിക്കുകയും ചെയ്യുന്നു.
36.79 കോടി രൂപ ചെലവിൽ നവീകരണം നടക്കുന്ന മണാശ്ശേരി - ചുള്ളിക്കാപറമ്പ് റോഡിൻ്റെ ഏതാണ്ട് മധ്യഭാഗത്താണ് 900 മീറ്റർ റോഡ് ശോച്യാവസ്ഥയിൽ തുടരുന്നത്. സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തീരാത്തതിനാൽ
തെയ്യത്തുംകടവ് മുതൽ വില്ലേജ് ഓഫീസ് ജംഗ്ഷൻവരെയുള്ള പ്രവൃത്തിയാണ്
നടക്കുന്നത്.
എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ മിഥുൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജെ. ഷാനു, അസി. എഞ്ചിനീയർ അബ്ദുൽ വഹാബ്, പ്രൊജക്ട് എഞ്ചിനീയർ ശരത് ശിവൻ, സൈറ്റ് എഞ്ചിനീയർ കെ.കെ അനർഷ്, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡണ്ട് സുജടോം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാൻമാരായ പി അഹമ്മദ് കുട്ടി, ആയിഷ ചേലപ്പുറത്ത്, കസ്ന ഹമീദ്, എസ്.എ നാസർ, ടി.പി ഷറഫുദ്ദീൻ, മുഹമ്മദ് യൂസ്‌ഫ്, എം.പി ജുമൈല തുടങ്ങിയവരും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒട്ടേറെ പേരും സ്ഥലത്ത് എത്തിയിരുന്നു. എം.എൽ.എയുടെ സന്ദർശനവും കൂടിക്കാഴ്ചയും ഇടപെടലും എല്ലാവരിലും പ്രതീക്ഷക്കു വകയേകി.
Tags:
KODIYATHUR