ഡൽഹി: കോക്രോച്ച് പാര്‍ട്ടി സ്ഥാപകൻ അഭിജീത് ദീപ്കെക്ക് ബിജെപി യുടെ ഭീഷണി. അക്കൗണ്ട് നീക്കം ചെയ്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് സന്ദേശം . അക്കൗണ്ട് നീക്കം ചെയ്താൽ പണം നൽകാമെന്നും സന്ദേശത്തിൽ പറയുന്നു. വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് വധഭീഷണി.
സമൂഹമാധ്യമങ്ങളിൽ തരംഗമായതിന് പിന്നാലെ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചിരുന്നു. 2 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള എക്സ് അക്കൗണ്ടാണ് മരവിപ്പിച്ചത്. അതേസമയം ഇന്ത്യയിൽ തിരിച്ചെത്തിയാൽ താൻ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് നിലവിൽ അമേരിക്കയിലുള്ള സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കിയിരുന്നു. "എന്‍റെ ബിരുദദാനച്ചടങ്ങ് ഇപ്പോഴാണ് കഴിഞ്ഞത്. അടുത്ത മാസം ഞാൻ ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നു. ഇങ്ങനെ പോയാൽ, ഡൽഹി വിമാനത്താവളത്തിൽ ഞാൻ ഇറങ്ങുന്ന നിമിഷം തന്നെ ഡൽഹി പൊലീസ് എന്നെ പിടിച്ച് തിഹാറിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്നാണ് ദിപ്കെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
"പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു" എന്നായിരുന്നു അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് അഭിജീത് കുറിച്ചത്. നിലവിൽ അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും നിരവധി സെലിബ്രിറ്റികളും സിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Tags:
INDIA