കൊച്ചി: വടക്കാഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ള നിറം (കളർ കോഡ്) പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് കോൺട്രാക്ട് ക്യാരിയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ പഠനങ്ങളില്ലാതെ തിടുക്കപ്പെട്ട് അടിച്ചേൽപ്പിച്ച നിയമം കാരണം സാധാരണക്കാരായ ബസ് ഉടമകൾക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഭരണകാലാവധി അവസാനിക്കുന്ന ഈ വേളയിലെങ്കിലും തങ്ങളുടെ വാദം ശരിയായിരുന്നു എന്ന് ഗവൺമെന്റ് അംഗീകരിക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു.
വെള്ള നിറം മാത്രം നിർബന്ധമാക്കിയത് കേരളത്തിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുകയും ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു.
നിറങ്ങളിലെ നിയന്ത്രണം നീക്കുക, വെള്ള നിറം മാത്രം എന്ന നിബന്ധന മാറ്റി, മനോഹരമായ ഒന്നോ അതിലധികമോ നിറങ്ങളുടെ സംയോജനം അനുവദിക്കുക,
അസമത്വം ഒഴിവാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന വാഹനങ്ങൾക്ക് ആകർഷകമായ നിറങ്ങളിൽ സർവീസ് നടത്താൻ അനുമതിയുള്ളപ്പോൾ കേരളത്തിലെ ഉടമകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് വിവേചനപരമാണ്.
മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള സിനിമ താരങ്ങളുടെ ചിത്രങ്ങൾ, വലിയ സ്റ്റിക്കറുകൾ എന്നിവ ഒഴിവാക്കി സദാചാരപരമായ ഗ്രാഫിക്സുകൾ അനുവദിക്കണം.
ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ഫിറ്റ്‌നസ് പരിശോധനകളിലും റോഡ് പരിശോധനകളിലും ഉദ്യോഗസ്ഥർ ഏകീകൃതമായ മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
“വടക്കാഞ്ചേരി അപകടം ഒരു വൈകാരിക സാഹചര്യമുണ്ടാക്കി, അത് മുതലെടുത്ത് ഉടമകളുടെ മേൽ അപ്രായോഗികമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ഈ മാറ്റത്തിന് തയ്യാറായ അധികൃതർ, നിയമം നടപ്പിലാക്കുമ്പോൾ ബസ് ഉടമകളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം,” എന്ന് സി.സി.ഒ.എ സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബിനു ജോൺ അധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി രാജു ഗരുഡ, മനോജ് കൈമൾ, എ.ജെ. റിജാസ്, സ്നേഹബാബു, കെ.ബി. രാജുകൃഷ്ണ, ജിജോ അഗസ്റ്റിൻ, ജയശങ്കർ ആലപ്പുഴ, എബ്രഹാം, സുജിത് സുധാകരൻ എന്നിവർ സംസാരിച്ചു.
ഇന്നു രാവിലെ 11 മണിക്ക് നടക്കുന്ന
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ ബസ് ഉടമകളുടെ നിർദേശങ്ങൾ പരിഗണിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Tags:
KERALA