വയനാട് ദുരന്തം പാർലമെൻ്റിൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി നൽകുമെന്നും സതീശൻ പറഞ്ഞു.
രാജ്യസഭയിലും ലോക്‌സഭയിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല.ദുരിതാശ്വാസ നിധി സുതാര്യമാകണമെന്നും സതീശൻ വ്യക്തമാക്കി. അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരരാംഭിക്കാൻ കർണാടക സർക്കാരുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. തിരച്ചിൽ ഇന്ന് വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തഭൂമിയിൽ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ച് തിരച്ചിൽ നടത്തും. ഒരു സേവർ റഡാർ, നാല് റെക്കോ റഡാറുകൾ എന്നിവയാണ് എത്തിക്കുക. ഡൽഹിയിൽ നിന്ന് ഇവ എയർലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചു. റഡാറുകളുടെ ഓപ്പറേറ്റർമാരും ഒപ്പമുണ്ടാകും. വ്യോമസേനാ വിമാനത്തിലാണ് എത്തിക്കുക. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് നടപടി. കൂടുതൽ ആഴത്തിലുള്ള പരിശോധനയ്ക്ക് വേണ്ടിയാണ് റഡാറുകൾ എത്തിക്കുന്നത്.
Tags:
KERALA
