Trending

കേരളത്തിന്റെ സാമ്പത്തികനില ഗുരുതര സ്ഥിതിയിലേക്കെന്ന് ആർ.ബി.ഐ. റിപ്പോർട്ട്


മുംബൈ: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ട്. ജൂണിലെ പ്രതിമാസ ബുള്ളറ്റിനിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്തുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അയൽരാജ്യമായ ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഒരു പാഠമാണെന്നും പൊതുകടം നിശ്ചിത ക്രമത്തിൽ നിലനിർത്തേണ്ടതിന്റെ പ്രധാന്യം ഓർമപ്പെടുത്തുന്നതാണിതെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് പ്രതിസന്ധി വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തികനില മോശമാക്കി. ഇത് പല സംസ്ഥാനങ്ങളുടെയും കടം ഉയരാൻ കാരണമായി. അപ്രതീക്ഷിതമായുണ്ടാകുന്ന വെല്ലുവിളികൾ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയും ബജറ്റ് പ്രതീക്ഷകളും താളം തെറ്റിക്കുകയാണ്. വിവിധ സൂചകങ്ങൾ വിലയിരുത്തുമ്പോൾ കടബാധ്യതയിൽ മുന്നിലുള്ള പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണ്. ഇവർ അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കി തിരുത്തൽ നടപടികൾക്കു തുടക്കമിടേണ്ടതുണ്ട്.

അതേപോലെ, ഈ സംസ്ഥാനങ്ങളിലെ പൊതുകടം ഇപ്പോൾത്തന്നെ അധികരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കെടുത്താൽ ഈ സംസ്ഥാനങ്ങളിൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദന (ജി.എസ്.ഡി.പി.) വളർച്ചയേക്കാൾ കൂടുതലാണ് പൊതുകടത്തിന്റെ വളർച്ച. സ്വന്തം നിലയിലുള്ള നികുതിവരുമാനം കുറയുന്നതും ഓരോ മാസവും പെൻഷൻ, പലിശ, ഭരണച്ചെലവ്, ശമ്പളം ഉൾപ്പെടെ പതിവു ചെലവുകൾക്ക് വരുമാനത്തിൽ വലിയഭാഗം നീക്കിവെക്കേണ്ടിവരുന്നതും സബ്സിഡി ബാധ്യത

ഉയരുന്നതുമെല്ലാം സർക്കാരുകൾക്ക് പ്രതിസന്ധിയാണ്. അതിനിടെ, ചില സംസ്ഥാനങ്ങളിൽ അനാവശ്യമായ ഇളവുകളും ആനുകൂല്യങ്ങളും മറ്റും നൽകുന്നതുവഴിയുള്ള അധികച്ചെലവ് പുതിയ വെല്ലുവിളിയാണ്. കടബാധ്യത കൂടുതലുള്ള സംസ്ഥാനങ്ങളിലെ ധനസ്ഥിതി വീണ്ടും മോശമാകാനാണ് സാധ്യത.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റവന്യൂ ചെലവ് കൂടുതലാണ്. മൂലധനച്ചെലവ് കുറവും. ഇത് വരുമാനവളർച്ച കുറയാനും പലിശയിനത്തിലുള്ള ചെലവ് കൂടുന്നതിനും കാരണമാകുന്നു. കേരളത്തിൽ പലിശ, പെൻഷൻ, ഭരണച്ചെലവ് എന്നിങ്ങനെ മാസം തോറുമുള്ള പതിവു ചെലവുകൾ വരുമാനത്തിന്റെ 38.8 ശതമാനം വരും. അഞ്ചുവർഷത്തെ ശരാശരി മൂലധനച്ചെലവ് കേരളത്തിൽ 12.1 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിൽ അത്രി മുഖർജി, സമീർ രഞ്ജൻ ബെഹ്റ, സോമനാഥ് ശർമ, ബിചിത്രനന്ദ സേത്ത്, രാഹുൽ അഗർവാൾ, രചിത് സോളങ്കി, ആയുഷി ഖാണ്ഡേൽവാൾ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നിരീക്ഷണങ്ങൾ വ്യക്തിപര അഭിപ്രായങ്ങളാണെന്നും ആർ.ബി.ഐ.യുടെ നിരീക്ഷണമല്ലെന്നും ഇതിൽ എടുത്തുപറയുന്നുണ്ട്.

റവന്യൂ ചെലവ് കുറയ്ക്കണം

തിരുത്തൽ നടപടിയായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ അവരുടെ റവന്യൂ ചെലവ് കുറച്ചുകൊണ്ടുവരണം.

Previous Post Next Post
Italian Trulli
Italian Trulli