കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മാടാമ്പി ഉന്നതിയിലെ അറുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ സംരക്ഷണ ഭിത്തി തകർത്ത സംഭവത്തിൽ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുളം സന്ദർശിച്ച കമ്മിറ്റി ഭാരവാഹികൾ സംരക്ഷണ ഭിത്തി മനഃപൂർവം തകർത്തതിനെ തുടർന്ന് സമീപത്തുള്ള തോട്ടിൽ നിന്നും ക്രഷറുകളിൽ നിന്നും വരുന്ന സ്ലെറി കലർന്ന മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തി കുടിവെള്ളം ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായതായി വിലയിരുത്തി.
നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയെ ലക്ഷ്യമിട്ട് നടത്തിയ ഈ നടപടി പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ അടിസ്ഥാന അവകാശമായ ശുദ്ധജല ലഭ്യത തടസ്സപ്പെടുത്തുന്നതുമായ ഗുരുതരമായ സാമൂഹ്യദ്രോഹമാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ചാലിൽ അബ്ദു മാസ്റ്റർ അധ്യക്ഷനായി.
സെക്രട്ടറി ഇ.എൻ നദീറ, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, ബാവ പവർവേൾഡ്, ഗിരിജ മാടാമ്പി, വേലായുധൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഫോട്ടോ. മാടാമ്പി കുടിവെള്ള പദ്ധതി കുളം സന്ദർശിക്കുന്ന കമ്മിറ്റി ഭാരവാഹികൾ
Tags:
KODIYATHUR