കിരീടം നിലനിർത്താൻ അർജന്റീനയും രണ്ടാം കിരീടം ലക്ഷ്യത്തിൽ സ്പെയിനും.
ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം.
കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി ആരെന്നറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. ഒരു വശത്ത് ടാക്ടിക്കൽ ഫുട്ബോളിന്റെ അതിരുകൾ മായ്ച്ചുകളഞ്ഞ സ്പാനിഷ് പടയോട്ടം. 2010-ൽ ആഫ്രിക്കൻ മണ്ണിൽ കുറിച്ച ആ സുവർണ്ണ ചരിത്രം ആവർത്തിക്കാൻ അവരെത്തുന്നു.തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാൻ, സിംഹാസനത്തിന്റെ യഥാർത്ഥ പിൻഗാമികളാകാൻ ലാ റോജകൾ.
കൊടുങ്കാറ്റിനെ പോലെയാണ് അവർ ആഞ്ഞടിക്കുന്നത്. പച്ചപ്പുല്ലിൽ വരച്ചിടുന്ന പാസുകളുടെ മായാവലയത്തിൽ വട്ടംകറങ്ങി, പല വമ്പന്മാരും ഇതിനോടകം കടപുഴകി വീണതാണ്.പോരാട്ടവീര്യത്തിന്റെ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്ത്. സാക്ഷാൽ ലയണൽ മെസ്സിയുടെ നീലപ്പട മറുവശത്ത്.
വിധിപുസ്തകത്തിലെ അവസാന അധ്യായം എഴുതിച്ചേർക്കാൻ ഉറപ്പിച്ച തമ്പുരാനെപ്പോലെയാണ് അയാൾ നിൽക്കുന്നത്. പിന്നിൽ
നെഞ്ചുറപ്പിന്റെയും വികാരങ്ങളുടെയും ചോര ചിന്തുന്ന പോരാട്ടവീര്യവുമായി പിന്മുറക്കാർ ഏറെയുണ്ട്.സ്വന്തം നെഞ്ചോട് ചേർത്തുവെച്ച വിശ്വകിരീടം കാക്കാൻ, വിപ്ലവനായകൻ ലയണൽ മെസ്സിയുടെ തണലിൽ അവർ അണിനിരക്കുമ്പോൾ എന്ത് വിലകൊടുത്തും അത് തിരിച്ചുപിടിക്കാൻ യമാലും സംഘവും സജ്ജമാണ്.
തന്ത്രങ്ങളും, വീര്യവും നേർക്കുനേർ വരുമ്പോൾ കളിത്തട്ട് ഒരു കാവ്യഭൂമിയായി മാറും. അതിരുകളില്ലാത്ത ആവേശവും,ശ്വാസമടക്കിപ്പിടിച്ചുള്ള കാത്തിരിപ്പും ഒടുവിൽ ചരിത്രത്തിന്റെ താളുകളിലേക്ക് പുതിയ ഇതിഹാസത്തെ എഴുതിച്ചേർക്കും. തോൽക്കുന്നത് ആരായാലും ജയിക്കുന്നത് ഫുട്ബോൾ എന്ന കാൽപ്പനിക സൗന്ദര്യം മാത്രമായിരിക്കും.
ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം; അർജന്റീനയ്ക്കെതിരെ ഫിഫ നടപടി ഉടൻ? അന്വേഷണം ആരംഭിച്ചു.
ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ശേഷം അർജന്റീന താരങ്ങൾ രാഷ്ട്രീയ ബാനർ ഉയര്‍ത്തിയ സംഭവം വലിയ വിവാദമായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ചതിനുശേഷമാണ് ഫാക്ക്‌ലാൻഡ് ദ്വീപുകളുമായി ബന്ധപ്പെട്ട ബാനർ താരങ്ങൾ ഉയർത്തിയത്.
ഇപ്പോഴിതാ ബാനർ ഉയർത്തിയ സംഭവത്തിൽ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫൈനൽ നടക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കിനിൽക്കെ എന്ത് നടപടിയാണ് ഫിഫ എടുക്കാൻ പോകുന്നതെന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
മറുപടിയുമായി വൊസീഞ്ഞ
'ലാസ് മാല്‍വിനാസ് സണ്‍ അര്‍ജന്റീനാസ്' എന്നായിരുന്നു ബാനറിലെ വരികള്‍. 'മാല്‍വിനസ് അര്‍ജന്റീനക്കാരുടേതാണ്' എന്നായിരുന്നു വരികളുടെ അര്‍ത്ഥം. ഫാക്ക്ലാന്‍ഡ് ദ്വീപുകള്‍ക്ക് മേലുള്ള അര്‍ജന്റീനയുടെ അവകാശവാദമാണ് വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നേ ഗാലറിയിൽ അർജന്റീനാ ആരാധകർ ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നു. കളി കഴിഞ്ഞയുടൻ അർജന്റീന താരം ജിയോവന്നി ലോ സെൽസോ ഈ ബാനറുമായി പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടൻ മറ്റ് കളിക്കാരും ബാനറിനൊപ്പം കൂടി. ഇവർ ഇത് ഗ്രൗണ്ടിൽ പതിപ്പിക്കുകയും ചെയ്തു. ഗ്രൗണ്ടിലോ സ്റ്റേഡിയത്തിലോ ടീമുകളോ കളിക്കാരോ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന ബാനറുകളോ പോസ്റ്ററുകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് ഫിഫ നിയമം. പ്രീ- ക്വാർട്ടറിൽ ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയിൽ അർജന്റീന താരങ്ങൾ പാട്ടുപാടിയത് വലിയ വിവാദമായിരുന്നു.
Tags:
SPORTS