അത്‌ലാന്റ: ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമിയില്‍ കണക്കുകള്‍ തീര്‍ക്കാനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ ഗംഭീര വിജയം നേടി അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ലോക ചാംപ്യന്മാരുടെ വിജയം. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം. ആദ്യ പകുതിയില്‍ ഇരുടീമുകളും പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. നിരവധി ഫൗളുകള്‍ ഇംഗ്ലണ്ടില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും വന്നു. എന്നാല്‍ ഇംഗ്ലണ്ട് പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തുന്നതാണ് കണ്ടത്. ആക്രമണങ്ങളിലെ ഒത്തൊരുമയും അര്‍ജന്റീനയുടെ പ്രതിരോധത്തിലെ വീഴ്ച്ചകളും മത്സരത്തില്‍ ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ മുതലെടുത്തു.
തുടരെ ഇംഗ്ലണ്ടിന് ലഭിച്ച കോര്‍ണറുകളിലൊന്നും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. എന്‍സോ ഫെര്‍ണാണ്ടസിന്റെ ഫൗളുകള്‍ ഇതിനിടയില്‍ ഇംഗ്ലണ്ട് താരങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു വശത്ത് റഫറി ഫൗളുകള്‍ അനുവദിക്കാതിരുന്നതും ഇംഗ്ലണ്ട് താരങ്ങളെ നിരാശരാക്കി. എന്നാല്‍ പിന്നീട് മികച്ച പ്രെസിങ് പുറത്തെടുത്ത ഇംഗ്ലണ്ട് അതിവേഗം കളം നിറയുന്നതാണ് കണ്ടത്. അര്‍ജന്റീന ഇതിലൂടെ സമ്മര്‍ദത്തിലായി. എലിയറ്റ് ആന്‍ഡേഴ്‌സന്റെ ചില നീക്കങ്ങളും ഇംഗ്ലണ്ടിന് ഇതിനിടയില്‍ പ്രതീക്ഷ നല്‍കി. എന്നാല്‍ ആന്‍ഡേഴ്‌സനെ എന്‍സോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്തതിന് ജൂഡ് ബെല്ലിങ്ഹാംഅര്‍ജന്റീന താരങ്ങളുമായി വാക് തര്‍ക്കം ആരംഭിക്കുകയും ചെയ്തു.
അതേസമയം ആദ്യ പകുതിയിലെ മുന്നേറ്റങ്ങള്‍ പലതും ഈ ഫൗളുകളില്‍ മുങ്ങിപോവുകയും ചെയ്തു. ഇതോടെ ഗോള്‍രഹിതമായി ആദ്യ പകുതി അവസാനിക്കുകയായിരുന്നു. രണ്ടാം പാതിയില്‍ ഇംഗ്ലണ്ട് കൂടുതല്‍ അച്ചടക്കത്തോടെയാണ് മത്സരം മുന്നോട്ട് കൊണ്ടുപോയത്. 56ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. ആന്തണി ഗോര്‍ഡനായിരുന്നു ഗോള്‍ നേടിയത്. മോര്‍ഗന്‍ റോജേഴ്‌സിന്റെ തകര്‍പ്പന്‍ ക്രോസില്‍ മിന്നല്‍ വേഗത്തില്‍ വന്നാണ് ഗോര്‍ഡന്‍ സ്‌കോര്‍ ചെയ്തത്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് യാതൊരു അവസരവും നല്‍കാതെയാണ് ഗോര്‍ഡന്‍ വലകുലുക്കിയത്.
ഗോള്‍നേടിയതോടെ അര്‍ജന്റീന കൂടുതല്‍ മികവോടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇംഗ്ലിഷ് പട പ്രതിരോധത്തിലേക്ക് ഇറങ്ങിയതോടെ കാലിടറുകയും ചെയ്തു. ലയണല്‍ മെസിയില്‍ കേന്ദ്രീകരിച്ചുള്ള അര്‍ജന്റീനയുടെ ആക്രമണമാണ് അവരെ വിജയത്തിലേക്ക് നയിച്ചത്. ലോകചാംപ്യന്മാരുടെ രണ്ട് ഗോളുകള്‍ക്ക് പിന്നിലും മെസിയുടെ മികവുണ്ടായിരുന്നു. പരിശീലകന്‍ ലയണല്‍ സ്‌കലോണി രണ്ടാം പകുതിയില്‍ വരുത്തിയ മാറ്റങ്ങളും മത്സരത്തില്‍ നിര്‍ണായകമായി. ഗോണ്‍സാലോ മോണ്ടിയല്‍, നാഹുവല്‍ മൊളിന, റോഡ്രിഗോ ഡിപോള്‍, നിക്കോളാസ് ഒഡാമെന്‍ഡി എന്നിവര്‍ കളത്തിലിറങ്ങിയത് പുത്തന്‍ ഊര്‍ജം ടീമിന് സമ്മാനിക്കുകയായിരുന്നു.
മെസിയുടെ നീക്കങ്ങള്‍ ഇംഗ്ലണ്ടിനെ പരീക്ഷിച്ചതിനൊപ്പം മക് അലിസ്റ്ററുടെ രണ്ട് ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടിത്തെറിച്ചത്. 85ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ടീമിനെ ഒപ്പമെത്തിച്ചത്. മെസിയുടെ നീക്കങ്ങള്‍ ഇംഗ്ലണ്ടിനെ പരീക്ഷിച്ചതിനൊപ്പം മക് അലിസ്റ്ററുടെ രണ്ട് ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടിത്തെറിച്ചത്. 85ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ടീമിനെ ഒപ്പമെത്തിച്ചത്. മെസിയില്‍ നിന്നാണ് ഈ ഗോളിനുള്ള പന്തെത്തിയത്. എന്‍സോയുടെ മിഡ് റേഞ്ചര്‍ ഇംഗ്ലണ്ട് വലതുളയ്ക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ അലക്‌സിസ് മക്അലിസ്റ്റര്‍ കാഴ്ച്ച വച്ച മികച്ച ആക്രമണ ഫുട്‌ബോളിലാണ് പന്ത് മെസിയിലേക്ക് എത്തുന്നത്. അവിടെ നിന്ന് ഗംഭീരമായൊരു ക്രോസില്‍ ലോട്ടാരോ മാര്‍ട്ടിനസിലേക്ക് പന്ത്. താരത്തിന്റെ ഹെഡര്‍ അര്‍ജന്റീനയുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
Tags:
SPORTS