സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, പാർസൽ ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കെ നായർ. ഹെഡ് മാസ്‌റ്ററായിരുന്ന സിഎൻ കേശവൻ നായരും അധ്യാപികയായിരുന്ന രാജലക്ഷ്‌മിയമ്മയും ആണ് മാതാപിതാക്കള്‍. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ശുഭശ്രീയും ഒരു മകളും ഉള്‍പ്പെടുന്നതാണ് കുടുംബം.
1982-ല്‍ പുറത്തിറങ്ങിയ 'ഇതു ഞങ്ങളുടെ കഥ' എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ നായർ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നൂറിലധികം സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. നായകനായും വില്ലനായും സഹനടനായും വിവിധ തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
നാട്ടുരാജാവ്, റണ്‍വേ, വെട്ടം, കൊച്ചി രാജാവ്, ചന്ദ്രോത്സവം, ദി ടൈഗർ, കാര്യസ്ഥൻ, സൗണ്ട് തോമ തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അടുത്തകാലത്തും 1921: പുഴ മുതല്‍ പുഴ വരെ, മോഹിനിയാട്ടം പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. മോഹിനിയാട്ടം തീയറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്താണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും സന്തോഷ് കെ നായർ സജീവമായിരുന്നു. സ്വപ്‌നം, ശ്രീകൃഷ്‌ണൻ തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അദ്ദേഹം സജീവമായിരുന്നു. അഴിമുഖങ്ങളിലൂടെയും മറ്റ് കാര്യങ്ങളിലൂടെയും പുതുതലമുറയ്ക്കും സുപരിചിതനായിരുന്നു അദ്ദേഹം.