ലോസാഞ്ചല്‍സ്: അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം. അടുത്തവർഷം ജൂണ്‍ പതിനൊന്നിനാണ് ലോകകപ്പ് കിക്കോഫ്. അർജന്‍റൈൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, ഫ്രാൻസിന്‍റെ പോരാട്ടവീര്യം അതിജയിച്ച് ലിയോണല്‍ മെസി ലോകകപ്പുയർത്തിയട്ട് കൊല്ലം മൂന്നായി.
ഒരുകൊല്ലംകൂടി കഴിഞ്ഞാല്‍ പുതിയ ചാമ്പ്യൻമാരെ കണ്ടെത്താനുളള ലോക പോരാട്ടങ്ങള്‍ തുടങ്ങും. ലോകകപ്പ് വേദികളായ വാൻകൂവറിലും ടൊറോണ്ടോയിലും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപവും ഇന്ന് ലോകകപ്പ് കൗണ്ട് ഡൗണ്‍ ക്ലോക്കുകള്‍ ഇന്ന് മിഴിതുറക്കും.
കൃത്യം ഒരു വർഷത്തിനപ്പുറം ഫിഫ ലോകകപ്പിന്‍റെ ഇരുപത്തിമൂന്നാം പതിപ്പിന് വേദിയൊരുക്കുന്നത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി. കാനഡയിലെ രണ്ടും മെക്സിക്കോയിലെ മൂന്നും അമേരിക്കയിലെ പതിനൊന്നും നഗരങ്ങളില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ്. കാനഡയിലും മെക്സിക്കോയിലും 13 മത്സരങ്ങള്‍ വീതവും അമേരിക്കയില്‍ 78 മത്സരവും. ഉദ്ഘാടനം മെക്സിക്കോയിലും ഫൈനല്‍ അമേരിക്കയിലും നടക്കും.
അവസാന ഏഴ് ലോകകപ്പുകളില്‍ കളിച്ചത് 32 ടീമുകള്‍. ആകെ 64 മത്സരങ്ങള്‍. അടുത്തവർഷം ടീമുകള്‍ നാല്‍പ്പത്തിയെട്ടായും മത്സരങ്ങളുടെ എണ്ണം 104 ആയും ഉയരും. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് മഹാ സംഭവാക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കയും കാനഡയും മെക്സിക്കോയും.
ഇതുവരെ യോഗ്യത നേടിയത് 12 ടീമുകള്‍
ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന അടുത്ത വർഷത്തെ ലോകകപ്പിന് ആതിഥേയരായ അമേരിക്ക, കാനഡ, മെക്സിക്കൊ എന്നിവർക്കൊപ്പം 10 ടീമുകള്‍ കൂടി ഇതുവരെ യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന,മു ന്‍ ചാമ്പ്യൻമാരായ ബ്രസീല്‍ ന്യൂസിലൻഡ്, ജപ്പാൻ, ജോർദാൻ, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാൻ, ഇറാൻ, ന്യൂസിലന്‍ഡ്, ഇക്വഡോര്‍ എന്നിവരാണ് ഇതിനോടകം യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പിലെ സ്ഥാനം ഉറപ്പിച്ചത്.
ജോർദാനും ഉസ്ബിക്കിസ്ഥാനും ലോകകപ്പിലെ നവാഗതരാണ്. ഏഷ്യയില്‍ നിന്ന് എട്ടും ആഫ്രിക്കയില്‍ നിന്ന് ഒൻപതും തെക്കേ അമേരിക്കയില്‍ നിന്ന് ആറും കോണ്‍കകാഫ് മേഖലയില്‍ നിന്ന് മൂന്ന് ആതിഥേയർ ഉള്‍പ്പടെ ആറും ഓഷ്യാനിയ മേഖലയില്‍ നിന്ന് ഒന്നും യൂറോപ്പില്‍ നിന്ന് പതിനാറും ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടു ടീമുകള്‍ പ്ലേ ഓഫിലൂടെയും ലോകകപ്പിനെത്തും.
Tags:
SPORTS