ഇടത് തുടർഭരണം ആർ.എസ്.എസിന് വിളനിലമൊരുക്കും- നഹാസ് മാള.
1921ലെ മലബാർ വിപ്ലത്തിന്റെ ഭാഗമായി ചെറുവാടിയിൽ നടന്ന ആംഗ്ലോ - മാപ്പിള യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ഫലകം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഫലകം അനാഛാദനം ചെയ്യുന്നു.
കോഴിക്കോട് : 1921ലെ മലബാർ വിപ്ലത്തിന്റെ ഭാഗമായി ചെറുവാടിയിൽ നടന്ന ആംഗ്ലോ - മാപ്പിള യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ഫലകം സ്ഥാപിച്ചു. അറുപതോളം പേർ രക്തസാക്ഷ്യം വരിച്ച പോരാട്ടത്തിൽ ലഭ്യമായ 37 പേരുടെ വിവരങ്ങൾ കൊത്തിവെച്ച ഫലകമാണ് സ്ഥാപിച്ചത്.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള ഫലകം അനാഛാദനം ചെയ്തു. 'മലബാർ വിപ്ലവത്തിലെ ചെറുവാടി സ്മരണകൾ' പൊതു സമ്മേളനം നഹാസ് മാള ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഇടതുപക്ഷം തുടർഭരണം സാധ്യമാക്കിയത് സംഘ്പരിവാർ പിന്തുടരുന്ന അപകടകരമായ സോഷ്യൽ എൻജിനീയറിങ് പിന്തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം തുടരുന്ന നയനിലപാടുകൾ കേരളത്തിൽ ആർ.എസ്.എസിന് മണ്ണൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു.
മറ്റുള്ളവർ പറഞ്ഞ ചരിത്രം മാത്രം കേൾക്കുന്ന കാലം കഴിഞ്ഞെന്നും മലബാർ വിപ്ലവത്തെ കുറിച്ചും മറ്റ് സംഭവങ്ങളെകുറിച്ചും മലബാർ വിപ്ലവത്തിന്റെ പിൻമുറക്കാർ തന്നെ ചരിത്രം പറയുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന കാലമാണിതെന്നും സംഘ്പരിവാർ കാലത്തെ മുന്നോട്ടുപോക്കിന് ഊർജം പകരുന്നതാണ് ചരിത്രത്തിന്റെ വീണ്ടെടുക്കലുകളെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. സെക്രട്ടറി സമദ് കുന്നക്കാവ്, വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡൻറ് കെ.പി.യു അലി, ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയാ പ്രസിഡന്റ് ഇ.എൻ അബ്ദുർറസാഖ് എന്നിവർ സംസാരിച്ചു.
കൺവീനർ അബ്ദുൽ ബാരി കടിയങ്ങാട് സ്വാഗതവും ഏരിയ പ്രസിഡന്റ് ഫഹീം അഹ്മദ് നന്ദിയും പറഞ്ഞു. മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന ഉപഹാരമായാണ് ഫലകം സ്ഥാപിക്കുന്നത്.