Trending

സന്തോഷ് ട്രോഫിയില്‍ കേരളം മരണ ഗ്രൂപ്പില്‍


മലപ്പുറം: ഫുട്ബോളിന്റെ ഹൃദയഭൂമിയിൽ സന്തോഷം നിറയ്ക്കാനെത്തുന്ന സന്തോഷ് ട്രോഫിയിൽ പോരാട്ടം പൊടിപാറും. പശ്ചിമ ബംഗാളും പഞ്ചാബുമുൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം. 'എ' ഗ്രൂപ്പിൽ മേഘാലയ, രാജസ്ഥാൻ എന്നീ ടീമുകളുടെ പരീക്ഷണവും ആതിഥേയർക്ക് മറികടക്കാനുണ്ട്.

സന്തോഷ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ചരിത്രമുള്ള ടീമാണ് പശ്ചിമ ബംഗാൾ. 32 തവണ. കരുത്തുറ്റ കേളീശൈലിക്കുടമകളായ പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. എട്ടുതവണ. കേരളം ആറുതവണ ജേതാക്കളായി. എട്ടുതവണ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ പത്തുവർഷത്തിനിടെ ബംഗാൾ മൂന്നുതവണ കിരീടമണിഞ്ഞപ്പോൾ, പഞ്ചാബ് മൂന്നുതവണ റണ്ണറപ്പുകളായി. 2018-19 സീസണിലാണ് ഏറ്റവുമൊടുവിൽ ടൂർണമെന്റ് നടന്നത്. അതിലെ റണ്ണറപ്പുകളാണ് പഞ്ചാബ്.

യോഗ്യതാ റൗണ്ടിൽ ഏറ്റവും ഉജ്വലമായ പ്രകടനം കാഴ്ചവെച്ച ടീമാണ് പഞ്ചാബ്. ഉത്തരമേഖലയിലെ ഗ്രൂപ്പ് ബി മത്സരത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ചു. 14 ഗോളുകളുമടിച്ച പഞ്ചാബ് ഒറ്റ ഗോൾ പോലും വഴങ്ങിയില്ലെന്നത് അവരുടെ പ്രതിരോധക്കോട്ടയുടെ കരുത്ത് വെളിപ്പെടുത്തുന്നു. പൂർവമേഖലയിൽ ഗ്രൂപ്പ് ബിയിൽ അപരാജിതരായാണ് ബംഗാളിന്റെയും വരവ്.

രണ്ടു മത്സരങ്ങളും ജയിച്ചു. മൂന്നുഗോളടിച്ചു. ഒന്നുപോലും വഴങ്ങിയില്ല. മേഘാലയയും രാജസ്ഥാനും എഴുതിത്തള്ളാവുന്ന ടീമുകളല്ല. ഇതേവരെ സന്തോഷ് ട്രോഫി നേടാനായിട്ടില്ലെന്നത് അവരുടെ പോരാട്ടത്തിനു ചൂടുപകരും.

*സർവീസസിനു വഴിയെളുപ്പം*

സമീപകാലത്ത് സന്തോഷ് ട്രോഫിയിൽ മിന്നിത്തിളങ്ങിയ ടീമാണ് സർവീസസ്. ഇന്ത്യൻ സേനാവിഭാഗങ്ങളിലെ വിവിധ സംസ്ഥാനക്കാരായ താരങ്ങളുടെ ടീമിന് കരുത്തേറുക സ്വാഭാവികം. കഴിഞ്ഞ പത്തുവർഷത്തിനിടെ അഞ്ചുതവണ കിരീടം സ്വന്തമാക്കിയതുതന്നെ അതിന് തെളിവ്. ദക്ഷിണേന്ത്യയിലെ കരുത്തരായ കർണാടകയും വടക്കുകിഴക്കൻ ശക്തികളായ മണിപ്പൂരുമാണ് സർവീസസിനെ ഗ്രൂപ്പ് 'ബി'യിൽ വെല്ലുവിളിക്കുക. ഗുജറാത്ത്, ഒഡിഷ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

കപ്പെടുക്കാൻ കേരളം

മൂന്നുവർഷംമുൻപ് കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കീരീടംനേടിയ കേരളം, ഇക്കുറി നാട്ടിൽ കിരീടമുയർത്താനുള്ള തയ്യാറെടുപ്പിലാണ്. കളിമികവും കാണികളുടെ പിന്തുണയും പകരുന്ന ആത്മവിശ്വാസം കിരീടത്തിലേക്കെത്തുമെന്നാണ് കോച്ച് ബിനോ ജോർജിന്റെയും താരങ്ങളുടെയും പ്രതീക്ഷ.

ഫെബ്രുവരി 20-നാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായി സന്തോഷ്ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കോട്ടപ്പടി സ്റ്റേഡിയത്തിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിലെ മത്സരങ്ങൾ നടക്കും. മറ്റേ ഗ്രൂപ്പിലെ മത്സരങ്ങളും നോക്കൗട്ട് മത്സരങ്ങളും പയ്യനാട് സ്പോർട്സ് കോംപ്ലക്സിലും നടക്കും.

ഇരു ഗ്രൂപ്പുകളും പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ കളി എവിടെയാകുമെന്ന കാത്തിരിപ്പിലാണ് കാണികൾ. ഏറ്റവുമധികം കാണികളെ ഉൾക്കൊള്ളുന്ന പയ്യനാട്ടുതന്നെ കേരളം പന്തുതട്ടാനാണ് സാധ്യത. 25,000 പേർക്ക് പയ്യനാട് കളി കാണാം. കോവിഡ് ഭീതി മാത്രമാണ് ടൂർണമെന്റിനുമുന്നിലുള്ള ഏക വെല്ലുവിളി.

നമ്മൾ മുന്നേറും

''പഞ്ചാബും ബംഗാളും മേഘാലയയും മികച്ച ടീമുകളാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് പോരാട്ടങ്ങൾ കടുത്തതാകും. സെമിയിലെത്താൻ ടീം ഓരോ കളിയിലും മികച്ച പോരാട്ടം പുറത്തെടുക്കേണ്ടി വരും. മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.'' - ബിനോ ജോർജ്, പരിശീലകൻ, കേരള ഫുട്ബോൾ ടീം.

Previous Post Next Post
Italian Trulli
Italian Trulli