✍️ഗിരീഷ് കാരക്കുറ്റി
ഇരുവഴിഞ്ഞി പുഴയുടെ നിരോഴുക്കിലും അതിൻെറ കുളിർകാറ്റേറ്റും കിളിർത്തു പൊന്തി നൂറ്റാണ്ടിന്റെ സാക്ഷിയായി ഒരു ദേശത്തിന്റെ നാമധാരിയായി തല ഉയർത്തി നിൽക്കുന്ന "ചീനീന്റോട്ടിലെ" മരമുത്തശ്ശിക്ക് മരണവാറണ്ടെത്തി, മണാശ്ശേരി - കൊടിയത്തൂർ ചുള്ളിക്കാപറമ്പ് റോഡ് നവീകരണമാണ് ഹേതുവായ കാരണം.
ശതവർഷങ്ങൾക്കപ്പുറം ഗ്രാമത്തിന് വിപ്ലവ വെളിച്ചം വിതറിയ സഖാവ്
രായിൻ മമ്മദ് കാക്ക നട്ടുവളർത്തിയതാണിവളെ
ഇരുവഴിഞ്ഞി പുഴ നീന്തി, അക്കരെയും ഇക്കരെയും കടന്നു കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്ന സഖാവ് പലപ്പോഴും ഇതിൻെറ ചാരത്തിരുന്ന് വിശ്രമിക്കുകയും ഗ്രാമത്തിന്റെ വികസന സ്വപ്നങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ടാവാം.
അവളുടെ ഇലപ്പടർപ്പിൻ തണലിൽ കമ്പിലിരുന്ന് കാക്ക തമ്പുരാട്ടി മുതൽ ദേശാടനപക്ഷികൾ വരെ വിശ്രമിക്കുകയും കൂട് കൂട്ടുകയും ചെയ്തിട്ടുണ്ടാവാം.ഗ്രാമീണ പുരോഗതിക്ക് മൂകസാക്ഷിയായി അവളുണ്ടായിരുന്നു ഇന്നലെവരെ .
അവളുടെ കൈയെത്താദൂരത്ത് തെയ്യത്തും കടവിൽ , 82 ജൂലൈ 15 ന്റെ തോണിയപകടത്തിൽ മുക്കത്തിന്റെ സാംസ്കാരിക നായകൻ മൊയ്തീൻ തൻ്റെ പ്രിയതമ കാഞ്ചനയെ തനിച്ചാക്കി കൂലംകുത്തിയൊഴുകുന്ന ഇരുവഴിഞ്ഞിയിലെ കള്ള ചുഴിയിലകപ്പെട്ട് തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായതും ,ഗ്രാമത്തിന്റെ പ്രിയപ്പെട്ട ഉള്ളാട്ടിൽ ഉസ്സൻകുട്ടിയും , ചേന്ദമംഗല്ലൂർ കോയസ്സൻ മാസ്റ്ററുടെ സീമന്ത പുത്രൻ അംജദ് മോന്റെ ശവശരീരം തിരിച്ചു തരാതെ വിഴുങ്ങിയ ഇരുവഴിഞ്ഞിയുടെ രൗദ്രഭാവം കണ്ടു നടുങ്ങിയതും , എല്ലാറ്റിനും സാക്ഷിയായി അവളുണ്ടായിരുന്നു.
അതുകൊണ്ടാവാം സൻമനസ്സുള്ള ചേന്നമംഗല്ലൂർകാർ വികസനത്തെ വരവേൽക്കുന്ന തോടൊപ്പം അവളുടെ മരണ വാറണ്ടിൽ ദുഃഖിക്കുകയും ചെയ്യുന്നത്.രായിൻ മമ്മദ്ക്കയുടെ സ്മരണകളിരമ്പുന്ന ചീനീന്റോട്ടിൽ വികസനാനന്തരം തളിരിട്ടു വളരണം മറ്റൊരു ചീനി .അങ്ങനെ ചീനീചുവടിനെ പുനരുജ്ജീവിപ്പിക്കണം.