Trending

സിൽവൽ ലൈൻ: സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയിൽവേ ഹൈക്കോടതിയിൽ


കൊച്ചി
: സിൽവർ ലൈനിനു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ–റെയിൽ നടപടിയെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ. കെ–റെയിൽ ഭൂമി എടുപ്പിനെതിരെ കോട്ടയം സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വാദങ്ങളെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ നിലപാടെടുത്തത്. കേസിൽ വിശദമായ വാദമാണ് ഹൈക്കോടതി ഇന്നു കേട്ടത്.ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു തടസമില്ലെന്നും സംസ്ഥാന സർക്കാർ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നായിരുന്നു റെയിൽവേയുടെ നിലപാട്. സംസ്ഥാനത്തിനു ഭൂമി ഏറ്റെടുക്കാൻ റെയിൽവേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. ഇതു പ്രത്യേക റെയിൽവേ പ്രൊജക്ട് അല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസ് വിധിപറയാനായി കോടതി മാറ്റിവച്ചു.


കെ–റെയിൽ ഭൂമി ഏറ്റെടുക്കലിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യക്തികൾ ഇതിനകം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ഏറ്റുമാനൂർ സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ സർവേ പൂർത്തിയാക്കാതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ലഭിച്ചത് എങ്ങനെയാണെന്നു സർക്കാരിനോടു കോടതി ചോദിച്ചിരുന്നു.

വിജ്ഞാപനം അനുസരിച്ചു സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള സർവേ തുടരുകയാണെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിക്കായി 955.13 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായി 11 സ്പെഷൽ തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഓഫിസുകൾ സ്ഥാപിച്ച് 2021 ഓഗസ്റ്റ് 18ന് സർക്കാർ ഉത്തരവിട്ടതായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമം 2013 ന്റെ വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയിട്ടുണ്ടെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നായി 1221 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനായി 2021 ഒക്ടോബർ 30ന് സർക്കാർ മറ്റൊരു ഉത്തരവും ഇറക്കി. ഈ ഉത്തരവുകൾ റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

Previous Post Next Post
Italian Trulli
Italian Trulli