കൊൽക്കത്ത: രാജ്യത്തിനായി കളിച്ചതുമുതൽ ഇങ്ങനെയൊരു ദിവസത്തിനായാണ് താൻ കാത്തിരുന്നതെന്ന് വിൻഡീസിനെതിരായ മത്സരശേഷം സഞ്ജു സാംസൺ. കരിയറിൽ വീഴ്ചകളുണ്ടായ ഘട്ടത്തിൽ തനിക്ക് ഇത് സാധിക്കൂമോയെന്ന് സംശയിച്ചിരുന്നുവെന്നും എന്നാൽ വിശ്വാസം കൈവിട്ടില്ലെന്നും മലയാളി താരം പറഞ്ഞു.
ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായകമത്സരത്തിൽ സഞ്ജുവിന്റെ സ്വപ്നതുല്യമായ ഇന്നിങ്സാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത്. ഓപ്പണറായി ക്രീസിലെത്തിയ മലയാളിതാരം 12 ഫോറിന്റെയും നാലു സിക്സിന്റെയും അകമ്പടിയോടെ 97 റൺസുമായി പുറത്താവാതെ നിന്നു. വിജയറൺ പിറന്നതും ആ ബാറ്റിൽ നിന്നാണ്.
"കളിച്ചു തുടങ്ങിയ ദിവസം മുതൽ, രാജ്യത്തിനായി കളിക്കാൻ സ്വപ്നം കണ്ടതു മുതൽ, ഞാൻ കാത്തിരുന്ന ദിവസമാണിത്. ഞാൻ നന്ദിയുള്ളവനും കടപ്പെട്ടവനുമാണ്. വളർച്ചയും വീഴ്ചകളുമെല്ലാം നിറഞ്ഞ ഒരു പ്രത്യേക യാത്രയായിരുന്നു എന്റേത്. പക്ഷേ ഞാൻ എന്നെത്തന്നെ സംശയിച്ചു കൊണ്ടേയിരുന്നു, 'എങ്ങനെയാകും, പറ്റുമോ' എന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ വിശ്വാസം കൈവിട്ടില്ല. ഇന്ന് എന്നെ അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷവാനാണ്."- സഞ്ജു പറഞ്ഞു.
ഏകദേശം 10 മുതൽ 12 വർഷത്തോളം ഐപിഎല്ലിൽ കളിക്കുകയും കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ടീമിനൊപ്പവും നിൽക്കുകയാണ്. ഞാൻ എപ്പോഴും കളിച്ചിട്ടില്ല, പക്ഷേ ഡഗ് ഔട്ടിൽ നിന്ന് നോക്കി വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരിൽ നിന്ന് പഠിച്ചു. അവരെ നിരീക്ഷിക്കുകയും പഠിക്കുകയും അവർ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്."
ഡഗ് ഔട്ടിൽ നിന്ന് മത്സരങ്ങൾ വീക്ഷിക്കുന്നത് വളരെയധികം സഹായിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. എന്റെ അനുഭവത്തിൽ, ഞാൻ ഒരു 50-60 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, പക്ഷേ ഞാൻ ഏകദേശം 100 മത്സരങ്ങൾ കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച കളിക്കാർ എങ്ങനെ മത്സരങ്ങൾ അവസാനിപ്പിക്കുന്നു എന്നും സാഹചര്യങ്ങൾക്കനുസരിച്ച് അവരുടെ സമീപനം എങ്ങനെ മാറ്റുന്നു എന്നും ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ കളിയിൽ ഞങ്ങൾ ആദ്യം ബാറ്റ് ചെയ്തപ്പോൾ, വളരെ ഉയർന്ന സ്കോർ നേടുകയായിരുന്നു ലക്ഷ്യം,"- അദ്ദേഹം പറഞ്ഞു.
"അതുകൊണ്ടാണ് ഞാൻ ആദ്യ പന്തിൽ നിന്ന് തന്നെ വലിയ രീതിയിൽ കളിക്കാൻ ആഗ്രഹിച്ചത്. എന്നാൽ ഈ കളി പൂർണ്ണമായും വ്യത്യസ്തമായിരുന്നു. ഞാൻ കുറച്ചുകൂടി ആക്രമിച്ചു കളിക്കാൻ ശ്രമിച്ചപ്പോൾ, ഞങ്ങൾ വിക്കറ്റുകൾ നഷ്ടപ്പെടുത്തി. അതുകൊണ്ട് ഞാൻ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാനും കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിച്ചു. ഞാൻ ഇങ്ങനെ എന്തെങ്കിലും പ്രത്യേകമായി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ എന്റെ റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിൽ ഒന്നാണിത്. - സഞ്ജു പറഞ്ഞു.
Tags:
SPORTS